ഞാന്‍


click here to download this file as pdf
ഞാന്‍
ഞാന്‍ റിനു.
മുഴുവന്‍ പേര് റിനു അബ്ദുല്‍ റഷീദ്.

 ഇതുവരെ സാഹിത്യപരമായി സമ്മാനങ്ങളൊന്നും വാങ്ങിച്ചിട്ടില്ല .
എന്ന് കരുതി സാഹിത്യം എന്താണെന്ന്‍ അറിയില്ല  എന്നല്ല,
ആളുകള്‍ പറയും സാഹിത്യകാരന്മാര്‍ പറയുന്നതൊന്നും സാധാരണക്കാര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല എന്ന്.സത്യമാണ്.ഒട്ടുമിക്ക സാഹിത്യകാരന്മാര്‍ പറയുന്നതൊന്നും നമുക്ക് മനസ്സിലാവില്ല.എങ്ങനെ മനസ്സിലാവും?
ഇതുവരെ നമ്മള്‍ കേട്ടിട്ടില്ലാത്ത കടിച്ചാല്‍ പൊട്ടാത്ത പദങ്ങളല്ലേ അവര്‍ ഉപയോഗിക്കുന്നത്.ഒരുമാതിരി ഡോക്ടര്‍ രോഗിക്ക് കുറിപ്പെഴുതുന്ന പോലെ.രണ്ടു തലത്തിലുള്ളവര്‍ക്ക് മാത്രം മനസ്സിലാവുന്ന ഭാഷ.
ശരിക്കും അതാണോ സാഹിത്യം?
എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ളതല്ലേ അത്?
അക്ഷരങ്ങള്‍ക്ക് പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ ഇല്ലല്ലോ?.
അതുപോലെ പഠിപ്പ് കുറഞ്ഞവനെന്നോ കൂടിയവനെന്നോ ഉള്ള വിവേചനവും ഇല്ല.
നമുക്കിടയിലും ഉണ്ടായിരുന്നു പാവപ്പെട്ടവനും പണക്കാരനും ,അല്പ്പജ്ഞാനിയും പൂര്‍ണജ്ഞാനിയും എന്നൊക്കെയുള്ള വിവേചനങ്ങളൊന്നും ഇല്ലാതെ എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലാവുന്ന ഭാഷയില്‍ എഴുതിയിരുന്നവര്‍.ബഷീറിനെയും കുഞ്ഞുണ്ണിമാഷിനെയും പോലെയുള്ളവര്‍.എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തിലുള്ള കൃതികളല്ലേ അവര്‍ രചിച്ചിരുന്നത്?
ആസ്വാദനത്തിനു വേര്‍തിരിവില്ലലോ?
എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ എളുപ്പം ഇവരുടെയൊക്കെ കൃതികള്‍ ആണെന്ന് എവിടെയും ഉച്ചത്തില്‍ ഞാന്‍ പറയും.മലയാള സാഹിത്യത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടവും ഇവരൊക്കെ തന്നെ.എഴുത്തിനോട് വലിയ താല്‍പ്പര്യമൊന്നും ഇല്ലായിരുന്നു എനിക്ക്.ഈ അടുത്ത കാലം വരെ. പക്ഷെ വാക്കുകളുടെ ശക്തി അത് ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയുള്ളതാണെന്നു ഞാന്‍ എന്നാണോ മനസ്സിലാക്കിയത്,അന്നുമുതല്‍ ഞാന്‍ തീരുമാനിച്ചതാണ് സമകാലിക പ്രസക്തിയുള്ള കാര്യങ്ങളില്‍ ഞാന്‍ എന്‍റെ വീക്ഷണങ്ങളും പ്രകടിപ്പിക്കുമെന്ന്‍.അക്ഷരങ്ങള്‍ എന്നും സൗജന്യമായിരിക്കണം എന്ന് ഞാന്‍ കരുതുന്നു.അധികം പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങാന്‍ പറ്റാത്ത എന്നെപോലുള്ളവര്‍ക്ക് അന്നും ഇന്നും എന്നും ആശ്രയിക്കാവുന്ന ഒന്നാണ് പബ്ലിക്‌ ലൈബ്രറികള്‍.വെറും തുച്ഛമായ മാസവരി മാത്രം നല്‍കേണ്ടുന്ന ഈ അറിവിന്‍റെ പടിവാതിക്കല്‍ എത്തുന്നതും വളരെ തുച്ഛമായ ആളുകള്‍ ആണെന്നുള്ളത്‌ എന്നെപ്പോലുള്ള അറിവിനെയും അക്ഷരങ്ങളെയും സ്നേഹിക്കുന്നവര്‍ക്കെല്ലാം വിഷമം ഏര്‍പ്പെടുത്തുന്ന ഒന്നാണ്.
വായന.അത് ഞാനെന്റെ കുട്ടിക്കാലത്തെ തന്നെ തുടങ്ങിയതാണ്‌.
എന്‍റെ ഉമ്മ ആണ് എന്നെ അറിവിന്റെയും പുസ്തകങ്ങളുടെയും ലോകത്തേക്ക്
 എന്നെ കൈ പിടിച്ചു കൊണ്ട് വന്നത്.
വളരെ ചെറുപ്പത്തിലെ തന്നെ അതും അങ്കണവാടിയിലും മറ്റും പോയിതുടങ്ങും മുന്‍പേ തന്നെ ഞാന്‍ നല്ല പോലെ സംസാരിക്കുമായിരുന്നെന്നും ചില വാക്കുകള്‍ എഴുതുമായിരുന്നെന്നും ഞാന്‍ കേട്ടിട്ടുണ്ട്.ഞാന്‍ ആദ്യമായി എഴുതിയ വാക്ക് എന്താണെന്ന് അറിയാമോ?
എല്ല് ബലം.
ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ നിങ്ങളെപ്പോലെ എനിക്കും ചിരിയാണ് വരുന്നത്.പക്ഷെ ഇത് ഞാന്‍ അക്ഷരങ്ങളെക്കുറിച്ച് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കുന്നതിനു മുന്‍പാണ് എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നാറുണ്ട്.കുട്ടിക്കാലത്ത് ഞാന്‍ ഒരുപാട് കഥകള്‍ എഴുതുമായിരുന്നു അതിനുതകുന്ന ചിത്രങ്ങളും വരക്കുമായിരുന്നു.അഞ്ചാം ക്ലാസ്സുവരെ പഠിച്ച സ്കൂളില്‍ നിന്നും കലാപ്രതിഭാ പട്ടത്തോടെയാണ് ഞാന്‍ പടിയിറങ്ങിയത്.പെന്‍സില്‍ ചിത്രരചനക്കും ജലച്ഛായാ ചിത്ര രചനക്കും ഒന്നാം സമ്മാനം വാങ്ങിയത് കൊണ്ട് കിട്ടിയ സമ്മാനമായിരിരുന്നു ആ കലാപ്രതിഭ പട്ടം.ആ സമയത്ത് എന്‍റെ സ്കൂളില്‍ ഡാന്‍സ് അറിയാവുന്ന ആണ്‍കുട്ടികള്‍ ആരുംതന്നെ ഇല്ലാതിരുന്നത് കൊണ്ടാണ് ഇപ്പോഴും ആ ട്രോഫികള്‍ എന്‍റെ വീട്ടില്‍ ഇരിക്കുന്നത്.അന്നൊക്കെ രചനകളോട് എനിക്ക് അതിയായ ഒരു താല്‍പ്പര്യം ഉണ്ടായിരുന്നു.ഒരുപ്പാട്‌ ബുക്കുകള്‍ വായിക്കാനും അവസരങ്ങള്‍ കിട്ടിയിരുന്നു എന്നുവേണം പറയാന്‍.
ഉമ്മായ്ക്ക് പഞ്ചായത്ത്‌ ലൈബ്രറിയില്‍ അംഗത്വം ഉള്ളതുകൊണ്ട് അതിനു ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.സ്വന്തം പഞ്ചായത്തിന് സ്വന്തമായൊരു ലൈബ്രറി ഇല്ലാത്തതുകൊണ്ട് അടുത്തുള്ള പഞ്ചായത്തിലെ ലൈബ്രറി ആണ്  ഞങ്ങള്‍ ആശ്രയിച്ചിരുന്നത്.അന്നത്തെക്കാലത്ത് ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നതിനെക്കാളും ഉയര്‍ന്ന വിദ്യാഭ്യാസം എന്‍റെ ഉമ്മായ്ക്ക് ലഭിച്ചിരുന്നു.അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തെ കുറിച്ച് ഒരു നല്ല കാഴ്ചപ്പാടുതന്നെ എന്‍റെ ഉമ്മാക്ക് ഉണ്ടായിരുന്നു എന്ന് പറയാം.പെരുമ്പടവും മുകന്ദനും ബഷീറും കുഞ്ഞുണ്ണി മാഷും മാധവിക്കുട്ടിയും കോട്ടയം പുഷ്പനാടും നിറഞ്ഞ ഒരു കാലമായിരുന്നു എന്‍റെ കുട്ടിക്കാലം.മറ്റു ഭാഷകളില്‍ നിന്നും തര്‍ജ്ജിമ ചെയ്തെടുത്ത ക്രിതികള്‍ വായിക്കാന്‍ എന്‍റെ ഉമ്മായ്ക്ക് വളരെയേറെ താല്പ്പര്യമായിരുന്നു.ഉമ്മ വായിച്ചു തീര്‍ന്നതിനു ശേഷമേ ഞാന്‍ ആ ബുക്കുകള്‍ വായിച്ചിരുന്നുള്ളൂ.അതും നല്ലതെന്ന് ഉമ്മ പറഞ്ഞാല്‍ മാത്രം.
പത്താം ക്ലാസ്സില്‍ സ്കൂള്‍ ഫസ്റ്റ് നേടി പുറത്തിറങ്ങിയ ഞാന്‍ എന്‍റെ വായനയും എഴുത്തിനെയും കുഴിച്ച്ചുമൂടിക്കൊണ്ടാണ് എന്‍റെ തുടര്‍ വിദ്യാഭ്യാസം നേടിയത്.അതും എനീക്കൊട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു വിഷയത്തില്‍.
കമ്പ്യൂട്ടര്‍ ,അതെന്‍റെ ജീവനായിരുന്നു.അതില്‍ എന്തെങ്കിലും ആയിതീരണമെന്നു കരുതിയിരുന്ന ഞാന്‍ രക്ഷിതാക്കളുടെ ഇന്ഗിതത്തിനു വഴങ്ങി ഞാന്‍ ബയോളജി ക്ക് ചേര്‍ന്നു.അന്നുമുതല്‍ ഞാന്‍ കമ്പ്യൂട്ടറിനെയും വെറുക്കുകയായിരുന്നു.മനപ്പൂര്‍വം.
വീട്ടിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ പോലും ആ രണ്ടു വര്‍ഷം ഞാന്‍ തൊട്ടിട്ടില്ല.മള്‍ട്ടിമീഡിയ പ്രെസന്റെഷനില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ കുട്ടി എന്തിനു ബയോളജിക്ക് ചേര്‍ന്നു എന്നുള്ള അധ്യാപകരുടെ ചോദ്യത്തിന് എന്‍റെ രക്ഷിതാക്കളുടെ മറുപടി മാത്രമായിരുന്നു എന്‍റെ മുന്നില്‍.ബയോളജി പഠിച്ചാല്‍ എഞ്ചിനീയറിംഗിന്റെയും മെടിസിന്റെയും പ്രവേശന പ്പരീക്ഷ എഴുതാമല്ലോ എന്ന്.
ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു പൊസിഷന്‍ ആയിരുന്നു. ഈ ഡോക്ടര്‍ എന്ന പോസ്റ്റ്‌.വീട്ടുകാരെ അന്ന് എതിര്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.ഇഷ്ട്ടമല്ലാത്ത വിഷയം ആയതുകൊണ്ടാവാം എനിക്ക് അത്രകണ്ട് ശോഭിക്കാനായില്ല.എങ്കിലും ഒരു നല്ല മാര്‍ക്ക് ഞാന്‍ സ്കോര്‍ ചെയ്തിരുന്നു.
കൂട്ടുകാര്‍ എഞ്ചിനീയറിംഗ് പ്രവേശനം നേടി എന്നറിഞ്ഞപോള്‍ എന്‍റെ ഉള്ളിലുണ്ടായിരുന്ന ആ പഴയ ആഗ്രഹം വീണ്ടും തലപൊക്കാന്‍ തുടങ്ങി.ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആകുക എന്നത്.വളരെ കുറഞ്ഞ ചിലവില്‍ കൂട്ടുകാരെപ്പോലെതന്നെ ഞാനും തമിഴ്നാട്ടില്‍ ഒരു സീറ്റ് വാങി.പക്ഷെ കാര്യങ്ങള്‍ ഞാന്‍ കരുതിയിരുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല.പ്രോഗ്രാമ്മിങ്ങിനെ ക്കുറിച്ച് ഒന്നും അറിയാതവനോട് അതിന്റെ തലപ്പത്തെ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെയിരിക്കും.വെറുതെ കേട്ടിരിക്കാം എന്നല്ലാതെ എന്ത് ചെയ്യാന്‍ പറ്റും?.ഇവിടം മുതലായിരുന്നു ഞാന്‍ എന്‍റെ പഠനത്തെ പൂര്‍ണ്ണമായും വെറുത്തു തുടങ്ങിയ കാലം.നല്ലപോലെ ശ്രമിച്ച വിഷയങ്ങള്‍ പോലും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ശരിക്കും തളര്‍ന്നു.എല്ലാ സെമെസ്റ്ററുകളുടെയും അവസാനം  ഞാന്‍ ആ കോളേജില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചിരുന്നു.ഇതുവരെ അതിനു സാധിച്ചിട്ടില്ല.എനിക്കുമറിയാം എന്നെക്കൊണ്ട് ഒരിക്കലും നടക്കാത്ത ഒന്നാണ് എഞ്ചിനീയറിംഗ് എന്ന്.ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷ നേടുന്നതിനായാണ് ഞാന്‍ വീണ്ടും വായനയെ അഭയം പ്രാപിക്കുന്നത്.ഇത്തവണ ഞാന്‍ ഒന്ന് കയറ്റിപ്പിടിച്ചു.ഇംഗ്ലീഷ്,ഇത്തവണ ഞാന്‍ കൂട്ടുപിടിച്ചത് ചേതന്‍ ഭഗത്,പൌലോ കൊയെലോ ,റോബിന്‍ ശര്‍മ,റോബര്‍ട്ട്‌ ലൂയിസ് സ്ടീവേന്സന്‍,ഡാന്‍ ബ്രൌണ്‍ ,രവീന്ദര്‍ സിംഗ് എന്നിവരെയായിരുന്നു.ഇതില്‍ ചേതന്‍ ഭഗത് ആണ് എന്‍റെ ഇഷ്ട്ട ബുക്ക് എഴുത്തുകാരന്‍,കലാമൂല്യമുള്ള തൂലിക മൂലം മാത്രമല്ല, തന്റെ സൃഷ്ട്ടിയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്ന് തികച്ചും ലളിതമായി തെളിയിച്ച് തന്ന വ്യക്തിയാണ് അദ്ദേഹം.ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വായിക്കുന്ന ഇംഗ്ലീഷ് ബുക്കുകളുടെ പിറവി അദ്ധേഹത്തിന്റെ തൂലികയില്‍ നിന്നാണ്.ഐ.ഐ .റ്റി യിലെ പഠനത്തിനു ശേഷം തന്റെ ഇഷ്ട്ട മേഖലയില്‍ കാലുറപ്പിച്ചുനില്‍ക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്ത ഒരു മിടുക്കനായ ചെരുപ്പക്കാരന്‍.തന്റെ കൃതികളില്‍ വായനക്കാരില്‍ എത്രത്തോളം ആസക്തി ജനിപ്പിക്കുന്ന വാക്കുകള്‍ നിറക്കാമോ അതെല്ലാം ഒരു തരിമ്പു പോലും വിടാതെ ഒരു ലഹരിയായി തന്‍റെ പുസ്തകത്താളുകളില്‍ നിറക്കാന്‍ ഒട്ടും മടികാണിക്കാത്ത ഒരു തന്റെടമാണ് അദ്ദേഹം കാണിക്കുന്നത്.താന്‍ ഇതുവരെ എഴുതിയ അഞ്ചു നോവലുകളില്‍ മൂന്നെണ്ണം ബോളിവുഡ് സിനിമകളായി എന്ന് കേള്‍ക്കുമോള്‍ തന്നെ മനസ്സിലാക്കാന്‍ കഴിയില്ലേ എന്തോ ഒന്ന് ആ വാക്കുകളില്‍ ഉണ്ടെന്നു.
നമ്മള്‍ എല്ലാവരും നെഞ്ചോടു ചേര്‍ത്ത ഒരു സിനിമയായിരുന്നല്ലോ 3 idiots ഇതും ചേതന്റെ നോവല്‍ ആയിരുന്നു. 5 point someone എന്ന ബുക്ക് ആണ്  
3 idiots എന്ന പേരില്‍ നമ്മളുടെ മുന്നില്‍ എത്തിയത്.അതുപോലെ തന്നെ
 one night @ the call center എന്ന ബുക്ക്  hello എന്നപേരില്‍ നമുക്ക് മുന്നിലെത്തി.
3 mistakes of my life എന്ന ബുക്ക്  kai po che എന്ന പേരില്‍ ഫെബ്രുവരി മാസം നമ്മുടെ മുന്നിലെത്തും.നമ്മളുടെ മണ്മറഞ്ഞുപോയ മഹാന്മാരില്‍ പലരും കടുത്ത ദാരിദ്ര്യം അനുഭവിച്ചാണ് ഈ ലോകത്തോട്‌ വിട പറഞ്ഞത്.അവരുടെയൊക്കെ ആത്മാക്കള്‍ക്ക് മുന്‍പില്‍ ഒരു തെളിദീപമായി മാറുകയാണ് ഈ യുവ ഹൃദയങ്ങള്‍.
ഇവരുടെയൊക്കെ ചുവടുപറ്റി എഴുത്തിന്‍റെയും വായനയുടെയും ലോകത്തേക്ക് കാലെടുത്ത് വെക്കാന്‍ കൊതിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
എന്‍റെ കാഴ്ചപ്പാടുകളും കൃതികളും ഞാന്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിച്ചു കൊള്ളട്ടെ?

Comments

  1. അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ??

    ReplyDelete

Post a Comment